Wednesday 18 June, 2008

അടയാളം

ടെലഫോണ്‍ നിറുത്താതെ മണിയടിക്കുന്നതു കേട്ടാണ് എമ്മാനുവേലച്ചന്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത്...ആരാണാവോ ഈ വെളുപ്പാംങ്കാലത്ത്! പാതിതുറന്നമിഴികളാല്‍ ചുമരിലെക്ലോക്കിലെക്കു പാളിനോക്കിയപ്പോള്‍ മണിഎട്ടേകാല്‍ ‌കഴിഞ്ഞിരിക്കുന്നു.... അപ്പോള്‍ തീരെവെളുപ്പാങ്കാലമെന്നു പറയാന്‍വയ്യ. ഇന്നലെ രാത്രി ഒരുപാട് വൈകിയാണ് കിടന്നത്. ശനിയാഴ്ചകളില്‍ ചാപ്പലിലെ കുര്‍ബാന വൈകുന്നേരമായതിനാല്‍ അല്പം നേരം വൈകിഉണര്‍ന്നാല്‍ മതിയല്ലൊ എന്ന ധൈര്യത്തിലായിരുന്നു പാതിരാ കഴിഞ്ഞിട്ടും കമ്പ്യൂട്ടറിനുമുന്നില്‍ കുത്തിയിരുന്നത്. ഉറക്കച്ചടവ് വിട്ടുമാറാത്ത കണ്ണുകള്‍ ഇരുകൈകള്‍കൊണ്ടും കൂട്ടിത്തിരുമ്മി അച്ചന്‍ ഒരു വേള കട്ടിലില്‍ ചടഞ്ഞിരുന്നു... പിന്നെ ഉറക്കെ ഒരു കോട്ടുവായിട്ടു. ഒട്ടും രസമല്ലാത്ത മട്ടില്‍ മേശമേലിരുന്നു ബഹളം വയ്ക്കുന്ന ടെലഫോണിനെ ഒന്നു നോക്കി, ഇരുന്ന ഇരുപ്പില്‍ ആയാസപ്പെട്ട് കൈയെത്തിച്ച് അതെടുക്കാന്‍ തുനിഞ്ഞപ്പോഴേക്കും മണിയടിനിലച്ചു.



അത്യാവശ്യമുള്ളവര്‍ വീണ്ടും വിളിക്കട്ടേ. അച്ചന്മാരും മനുഷ്യരല്ലെ...കക്കൂസിലായിരിക്കും എന്നോര്‍ത്തിട്ടെങ്കിലും അല്പം കഴിഞ്ഞ് വിളിക്കാമല്ലോ. താഴെ മഠം‌വക ആശുപത്രിയില്‍ പിടിവിട്ട കേസുകള്‍ വല്ലതും വന്നിട്ടുണ്ടാകുമോ ആവോ... അന്ത്യകൂദാശകിട്ടാതെ ആരേലും അങ്ങേലോകത്തേക്കു പോയാല്‍ അതിന്റെ ഉത്തരവാദിത്യത്തില്‍ നിന്നും തനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലാ. അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.


രാവിലെ ഉറക്കമുണര്‍ന്നാല്‍ പല്ലുപോലും തേയ്ക്കുന്നതിനു മുമ്പെ ഒരു കാപ്പികുടിക്കണശീലം പണ്ടുണ്ടായിരുന്നു. സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെട്ടതു ഈ ശീലമൊന്നു മാറ്റിയെടുക്കാനായിരുന്നു. ആദ്യകാലത്ത് ആരും കാണാതെ പച്ചവെള്ളത്തില്‍ കാപ്പിപ്പൊടി കലക്കി കുടിച്ചിട്ടുണ്ട്. പലപ്രാവശ്യം പൗരോഹിത്യത്തിലേക്കുള്ള വിളിമറന്ന് പെട്ടിയും കിടക്കയുമെടുത്ത് തിരികെ പോരാന്‍ തുനിഞ്ഞതാ... അപ്പോഴെല്ലാം ഉള്ളിന്റെ ഉള്ളില്‍ നിന്നും ഒരു ചോദ്യം...'മാനുവേല്‍...ക്വോവാദീസ്?'. അതു ദൈവത്തിന്റെ വിളിയായ് തിരിച്ചറിഞ്ഞു... അങ്ങിനെ ശീലങ്ങളും ശീലക്കേടുകളും മാറിമറിഞ്ഞതിനൊപ്പം കാലക്രമത്തില്‍ മാനുവേല്‍‍ റവ. ഫാ‍. എമ്മാനുവേല്‍ ആയിമാറി.



അച്ചന്‍ സാവധാനത്തില്‍ അടുക്കളയിലേക്ക് നടന്നു. ഒരു കുശിനിക്കാരനുണ്ടായിരുന്നതിനെ ദുര്‍‌വാശികാട്ടി പിണക്കി അയക്കേണ്ടായിരുന്നു. അതുകൊന്ണ്ടിപ്പോള്‍ എന്തായി... ആഗ്രഹമുള്ള ആഹാരം വല്ലതും കഴിക്കണമെങ്കില്‍ വല്ല മാമോദീസായോ, കല്യാണമോ വരണം. ബാക്കി ദിവസങ്ങളില്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍മാര്‍ കൊടുത്തയക്കുന്നതെന്താണെന്നുവച്ചാല്‍ അത്... മിക്കവാറും ദിവസങ്ങളില്‍ ഉരുളക്കിഴങ്ങായിരിക്കും.

അച്ചന്‍ കാപ്പിക്കുള്ള വെള്ളമെടുത്ത് അടുപ്പത്ത് വച്ചതിനു ശേഷം വരാന്തയിലേക്കുവന്നു അവിടെ കിടന്ന ദിനപ്പത്രവും എടുത്തുകൊണ്ട് ബാത്തുറൂമില്‍ കയറി കതകടച്ചുകുറ്റിയിട്ടു. ശ്വസ്തമായ് ഇരുപ്പുറപ്പിച്ചു പത്രത്തിന്റെ തലക്കെട്ടുകളിലൂടെ കണ്ണോടിച്ചു തുടങ്ങിയതേ വീണ്ടും ടെലഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി...


ഒരു പ്രകാരത്തില്‍ ഓടിപ്പിടഞ്ഞ് ടെലഫോണിനടുത്ത് എത്തിയപ്പോഴേക്കും മണിനാദം വീണ്ടുംമുറിഞ്ഞു.
അശ്വസ്തയോടെ എന്തോ പിറുപിറുത്തുകൊണ്ട് അടുക്കളയിലെത്തിയ അച്ചന്‍ അറിയാതെ വിളിച്ചുപോയ് 'ജീസസ്സ്...' വിരസമായ് ആരംഭിച്ച ഒരു പ്രഭാതത്തിന്റെ തുടര്‍ചലനങ്ങളെന്നപോലെ അടുപ്പത്ത് വച്ച വെള്ളം മുഴുവനും തിളച്ചുവറ്റിയിരിക്കുന്നു. ഇന്നിനി കട്ടന്‍ കാപ്പി വേണ്ട...



ആരായിരിക്കും രാവിലെ രണ്ടുപ്രാവശ്യം വിളിച്ചത് എന്നോര്‍ത്തുകൊണ്ട് അച്ചന്‍ കിടപ്പുമുറിയിലേക്ക് തിരിച്ചുവന്നു. ചുവരിലെ ക്ലോക്കില്‍ അപ്പോള്‍ ഒമ്പതുമണിയാവാന്‍ ഏതാനും മിനിറ്റുകളുടെ കുറവേ ഉണ്ടായിരുന്നൊള്ളു. മഠത്തില്‍ നിന്നും ബ്രേക്ഫാസ്റ്റ് കൊടുത്തയക്കാന്‍ ഇനിയും അരമണിക്കൂറുകൂടി കഴിയണം. ശനിയാഴ്ച ദിവസങ്ങളില്‍ അങ്ങിനെ മതിയെന്നു അച്ചന്‍ ആവശ്യപ്പെട്ടിട്ടാണ് അല്ലെങ്കില്‍ ബാക്കി ദിവസങ്ങളിലെപോലെ എട്ടുമണിക്കുതന്നെ കൊടുത്തയച്ചേനെ.



മാനുവേലച്ചന്‍ നീണ്ട‌വെള്ളക്കുപ്പായമെടുത്ത് ധരിച്ച് തിടുക്കത്തില്‍ ബട്ടന്‍സുകള്‍ അതാതിന്റെ തുളകളില്‍ തിരുകിക്കയറ്റാന്‍ തുടങ്ങി. ഈ നീണ്ടകുപ്പായത്തിലെ എണ്ണമില്ലാത്ത കുടുക്കുകളാണോ പലരേയും പൗരോഹിത്യ ദൈവവിളി സ്വീകരിക്കുന്നതില്‍ നിന്നും അകറ്റിനിര്‍ത്തുന്നതെന്ന് മാനുവേലച്ചന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വീണ്ടും ടെലഫോണ്‍ ബെല്ലടിച്ചു...
ഇപ്രാവശ്യം പിഴച്ചില്ലാ... മണിനാദം നിലയ്ക്കും‌മുമ്പെ അച്ചന്‍ ഫോണ്‍ കൈക്കലാക്കി...



"ഹലോ...ഫാദര്‍ മനുവേല്‍ ഹിയര്‍..."


"അച്ചോ...ഇതു കോണ്‍‌വെന്റീന്ന് റോസിലി സിസ്റ്ററാന്നെ...."


"ങാഹാ.. എന്താ വിശേഷിച്ച്...പറയൂ..."


"ഞങ്ങള്‍ കുറേനേരമായ് ട്രൈചെയ്യുന്നു... ഒരത്യാവശ്യകാര്യമുണ്ട് അച്ചന്‍ എത്രയും പെട്ടെന്ന് ഇവിടെവരെ ഒന്നുവരണം...."


"എന്താ സിസ്റ്റര്‍ ഇന്നാളത്തെപ്പോലെ കള്ളന്‍ കയറിയോ?..."

ബീപ്..ബീപ് ...ബീപ്... ഇല്ലാ അച്ചന്‍ ചോദിച്ചത് അവിടെ കേട്ടിട്ടില്ലാ. മറുതലയ്ക്കല്‍ ഫോണ്‍ വച്ച് പോയിരിക്കുന്നു.



അപ്പോള്‍ ഇവരായിരുന്നു രാവിലെമുതല്‍ വിളിച്ചുകൊന്ടിരിക്കുന്നത്. എന്താണാവോ ഇത്ര ഗുരുതരമായ പ്രശ്നം. ഒട്ടും സമയം കളയാതെ അച്ചന്‍ മഠത്തിലേക്കു പുറപ്പെട്ടു.
കാലമത്ര നന്നല്ലാത്തതിനാല്‍ തീരെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാഹചര്യത്തില്‍ മാത്രമെ അച്ചന്‍ കോണ്‍‌വെന്റിലേക്ക് പോകാറൊള്ളു. ആഹാരം കഴിക്കാന്‍ അച്ചനു ഇവിടെ വന്നൂടെ എന്ന മദറിന്റെ നിര്‍ദേശത്തെ വെറുംചിരിയാല്‍ നിരസിച്ചുകൊണ്ട് അച്ചന്‍ തൂക്കുപാത്രത്തില്‍ നേരം തെറ്റിയെത്തുന്ന തണുത്ത ആഹാരത്തില്‍ തൃപ്തനായി ജീവിക്കുന്നു.

മാനുവേലച്ചന്‍ പടിക്കലെത്തിയപ്പോഴേക്കും മദര്‍ നേരിട്ടുവന്നു സ്വീകരിച്ചു...

"എന്താ മദറെ പ്രശ്നം?.."


"പ്രശ്നമൊന്നുമല്ലാ....അച്ചന്‍ വരു കാണിച്ചുതരാം ഒരു സന്തോഷ വര്‍ത്തമാനമാണ്."


"അതെന്താണെന്നൊന്നു പറഞ്ഞൂടെ...." കുന്നുകയറിതിടുക്കത്തില്‍ നടന്നതിന്റെ ക്ഷീണത്തില്‍ അച്ചന്‍ നിന്നു കിതച്ചു.


"അച്ചനിങ്ങുവരുന്നെ... ഇതൊന്നുകണ്ടിട്ട് എന്താവേണ്ടെന്ന് വേഗം തീരുമാനിക്കണം..."



മാനുവേലച്ചന്റെ കൈയില്പിടിച്ച് വലിച്ചുകൊണ്ട് മദര്‍ അകത്തേക്ക് പോയി. അടുക്കളയോടു ചേര്‍ന്നുള്ള ഊണൂമുറിയില്‍ കന്യാസ്ത്രീകളെല്ലാം വട്ടംകൂടിയിട്ടുണ്ട്. ഇവിടെ കാര്യമായിട്ടെന്തോ സംഭവിച്ചിരിക്കുന്നു എന്ന് അച്ചനു മനസിലായ്.

"അച്ചനിതേലൊന്നു നോക്കിക്കെ..."


മനുവേലച്ചന്‍ ചൂണ്ടുവിരല്‍കൊണ്ട് കണ്ണാടി മൂക്കിന്മെല്‍ നന്നായ് ഉറപ്പിച്ച് സൂക്ഷിച്ചുനോക്കി. മേശമേല്‍ വിരിച്ച വെള്ളത്തുണിയില്‍ ഒരു കരിഞ്ഞ ചപ്പാത്തിയിരിക്കുന്നു.

"എന്തായിത്...ചപ്പാത്തീയല്ലെ!!!...." അച്ചനു കാര്യത്തിന്റെ ഗൗരവം തീരെ പിടികിട്ടിയില്ലാ...

"ആ ചപ്പാത്തിയില്‍ എന്താണു കാണുന്നതെന്ന് ഒന്നുകൂടി സൂക്ഷിച്ചുനോക്കു.... അതില്‍ ക്രിസ്തുവിന്റെ പ്രതിരൂപം കാണുന്നില്ലെ അച്ചോ?"



ശരിയാണ്. പരത്തിയപ്പോള്‍ അല്പം ഓവല്‍ഷെയ്പ്പ് ആയെങ്കിലും ചപ്പാത്തി കണ്ടാല്‍ കുറ്റം പറയാനൊക്കില്ല.പഴുത്ത തവയില്‍ ചുട്ടെടുത്ത നേരത്ത് ഒത്ത നടുഭാഗത്താണ് കരിവു പറ്റിയത്. ആ കരിവുപാടില്‍ നോക്കിയാല്‍ ക്രിസ്തു കുരിശില്‍ തൂങ്ങിക്കിടക്കുന്നതുപോലെയുണ്ട്. കുരിശിനു താഴെയായ് മൂന്നുനാലു ചെറിയ കരിവുകള്‍ ...അതു ക്രിസ്തുവിന്റെ മാതാവും പ്രിയ ശിഷ്യന്‍ യോഹന്നാനും മദ്ധലനാ മറിയവും ഒക്കെ ആയിരിക്കണം...അല്ലെങ്കില്‍ പീലാത്തോസിന്റെ പടയാളികള്‍...


"ഇനി എന്താ നമുക്ക് ചെയ്യേണ്ടെ?... അച്ചനോടു ചോദിച്ചിട്ടുവേണോലോ ഒരു തീരുമാനമെടുക്കാന്‍."


"ഇതാര്‍ക്കാ ഈ ദര്‍ശനം ആദ്യമുണ്ടായത്?" അച്ചന്‍ ചോദിച്ചു...


"റോസിലി സിസ്റ്ററിനാ..."


"ഇന്നു ആഹാരമുണ്ടാക്കുന്നത് എന്റെ ഊഴമായിരുന്നു. എല്ലാം സാധാരണപോലെ, മാവുകുഴച്ചുവച്ചിട്ട് കറിക്കുള്ളതെല്ലാം റെഡിയാക്കി അടുപ്പത്തുവച്ചു. പിന്നെ മാവ് പരത്തി ചപ്പാത്തി ചുട്ടുതുടങ്ങി... മൂന്നാമത്തെ ചപ്പാത്തി ചുട്ടപ്പോഴാണ് അത്ഭുതം സംഭവിച്ചത്. " റോസിലി സിസ്റ്റര്‍ പറഞ്ഞു.


മാനുവേലച്ചന്‍ കസേര വലിച്ചിട്ടിരുന്ന് കരിഞ്ഞ ചപ്പാത്തിയെ സൂക്ഷിച്ച് വീക്ഷിച്ചു... കര്‍ത്താവ് അപ്പോഴും കുരിശില്‍ തന്നെ ഉണ്ടായിരുന്നു.

"മറ്റു രണ്ടുചപ്പാത്തികള്‍ കൊണ്ടുവരു ..."


ആദ്യം ചുട്ട രണ്ടുചപ്പാത്തികളും അച്ചന്‍ സസൂഷ്മം നിരീക്ഷിച്ചു... അതിലും കരിഞ്ഞപാടുകള്‍ ഉണ്ടായിരുന്നു...പക്ഷേ ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ലാ...ഒരുപക്ഷെ ഗലീലിയ കടലാവാം... താബോര്‍ മലയാവാം... അല്ലെങ്കില്‍ ജറുസലേം പട്ടണം മൊത്തത്തിലായ്ക്കൂടെന്നുമില്ലാ.



"കറി ഇന്നും ഉരുളക്കിഴങ്ങുതന്നെ ആയിരിക്കുമല്ലോ ഇല്ലെ, അതിന്റെ അവസ്ഥയില്‍ അതിസ്വോഭാവികമായ എന്തെങ്കിലും മാറ്റങ്ങള്‍ കാണുന്നുണ്ടോ? " അച്ചന്‍ അതു ചോദിച്ചപ്പോഴാണ് കറിയില്‍ എന്തെങ്കിലും അടയാളം ഉണ്ടോ എന്നു നോക്കിയില്ലല്ലോ എന്ന് കന്യാസ്ത്രീജനങ്ങള്‍ക്കും തോന്നിയത്. പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.കറിക്കലം മൊത്തമായ് മേശമേല്‍ എത്തി. അപ്പോഴും അതില്‍നിന്നും ചെറുതായ് ദിവ്യചൈതന്യമെന്നപോലെ ആവിപറക്കുന്നുണ്ടായിരുന്നു.



മാനുവേലച്ചന്‍ പ്ലേയ്റ്റില്‍ ഒന്നിനുമുകളില്‍ ഒന്നായ് ചപ്പാത്തികളടുക്കി. ഇപ്പോള്‍ ക്രൂശിതനായ ക്രിസ്തു ഏറ്റവും മുകളില്‍. പിന്നെ ഉരുളക്കിഴങ്ങുകറി രണ്ടുവട്ടം അച്ചന്‍ ചപ്പാത്തിക്കുമുകളിലൊഴിച്ചു. പണ്ട് പടയാളികള്‍ ക്രിസ്തുവിന്റെ മുഖത്ത് തുപ്പിയതിലും ക്രൂരമായ ഒരു പ്രവൃത്തി...

അച്ചന്‍ തിടുക്കത്തില്‍ മൂന്നു ചപ്പാത്തിയും അകത്താക്കി.


ചപ്പാത്തി പരത്തുന്ന കോലുവച്ച് അച്ചനെ തലക്കടിച്ചുകൊല്ലാന്‍പോലും കഴിയാതെ മദറമ്മ മരവിച്ചു നിന്നുപോയ്.



കൈകഴുകി തുടച്ചിട്ട് അച്ചന്‍ എല്ലാവരോടുമായ് ഇത്രയും പറഞ്ഞു...
"കരിഞ്ഞ ചപ്പാത്തിയിലല്ലാ ദൈവത്തെ തിരയേണ്ടത്...കരയുന്നമനുഷ്യനിലാണ്. നമ്മുടെ ആശുപത്രിയില്‍ എത്രയോ രോഗികള്‍ കിടന്ന് വേദനിക്കുന്നു. അവരുടെ ഇടയിലൊക്കെപോയ് തിരയൂ ദൈവത്തെ...."

മാനുവേലച്ചന്‍ തിരിഞ്ഞുനോക്കാതെ പടികളിറങ്ങി, അനുദിനജീവിതത്തിന്റെ തിരക്കുകളിലേക്ക്.